ലക്‌നൗ: പ്രവാചകനിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം മതമൗലികവാദികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു. കാൻപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് മതമൗലികവാദികൾ ആയുധങ്ങളുമായി എത്തി കലാപത്തിന് ശ്രമിച്ചത്. മതമൗലികവാദികളുടെ ലക്ഷ്യം മനസിലാക്കിയ പോലീസ് ശക്തമായി ഇടപെടുകയും പ്രദേശത്ത് നിന്ന് ഇവരെ ഒഴിപ്പിക്കുകയുമായിരുന്നു.
ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികളുടെ കലാപത്തിനുള്ള ശ്രമം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലികവാദികൾ കലാപത്തിനായി മസ്ജിദ് പരിസരത്ത് ഒത്തു ചേരുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതിഷേധമെന്ന പേരിൽ സമീപത്തെ കടകൾ ബലം പ്രയോഗിച്ച് ഇവർ അടപ്പിച്ചു. കടയടയ്‌ക്കാൻ വിസമ്മതിച്ചവരെ മതതീവ്രവാദികൾ കയ്യേറ്റം ചെയ്തു. കയ്യിൽ കരുതിയിരുന്ന കല്ലുകൾ ഉപയോഗിച്ച് ഇവർ കടകൾക്ക് നേരെ ആക്രമണം നടത്തിയതോടെ പ്രദേശം സംഘർഷ ഭരിതമാകുകയായിരുന്നു.
പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് എഡിജി പ്രശാന്ത് കുമാർ പറഞ്ഞു.
Comments