കൊച്ചി: ആലുവ പുഴയിൽ ചാടിയ കുടുംബാംഗങ്ങളായ മൂന്ന് പേരും മുങ്ങിമരിച്ചു. അച്ഛനും രണ്ട് മക്കളുമാണ് പുഴയിൽ ചാടിയത്. നേരത്തെ മക്കളുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
അച്ഛനായ ഉല്ലാസ് ഹരിഹരൻ, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് പുഴയിൽ ചാടി മരിച്ചത്. മൂവരും പാലാരിവട്ടം സ്വദേശികളാണ്. ആലുവ മണപ്പുറം പാലത്തിൽ നിന്നും ശനിയാഴ്ച വൈകിട്ടാണ് മൂവരും പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഏകനാഥിനെ അച്ഛൻ ഉല്ലാസ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ മകളെ തള്ളിയിടാൻ ശ്രമിച്ചു. മകൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും പുഴയിലേക്ക് വീഴുകയായിരുന്നു. രണ്ട് മക്കളെയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നു.
ഉല്ലാസ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പുറത്തുപോകുകയാണെന്ന് പറഞ്ഞാണ് മക്കളോടൊപ്പം ഉല്ലാസ് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭാര്യ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
Comments