കോട്ടയം : മണര്‍കാട് സ്വദേശി അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബിനു പോലീസ് പിടിയില്‍ .സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ പോലീസ് പിടികൂടിയിരിക്കുന്നത്. ഏപ്രില്‍ 3 നാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .
സംഭവത്തില്‍ അര്‍ച്ചനയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവയ ബിനു സ്ത്രീധനത്തിന്റെ പേരില്‍ അര്‍ച്ചനയെ പീഡിപ്പിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് അര്‍ച്ചനയെ ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനു വിവാഹം കഴിച്ചത് രണ്ടര വര്‍ഷം മുമ്പാണ്.വിവാഹത്തിന് ശേഷം പണം ആവശ്യപ്പെട്ട് ബിനുവും വീട്ടുകാരും യുവതിയെ ഉപദ്രവിച്ചതായി പിതാവ് പറയുന്നു.
വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ ബിനു 25 ലക്ഷം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ തങ്ങള്‍ തയ്യാറായെങ്കിലും കൊവിഡ് മൂലം സ്ഥലം വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഈ വൈരാഗ്യത്തില്‍ അര്‍ച്ചനയെ ബിനു ഉപദ്രവിച്ചു എന്നാണ് വീട്ടുകാരുടെ പരാതി. ഞങ്ങളോട് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല, ഞങ്ങളുടെ മുന്‍പില്‍ വെച്ചും ഉപദ്രവിക്കുമായിരുന്നു, വീട്ടുകാര്‍ പരാതിയിൽ ആരോപിക്കുന്നു.
യുവതി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം ബിനുവിന് 20,000 രൂപ കൈമാറിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
Comments