ധാക്ക: ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. 450-ലേറെ പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോങ്ങിന് സമീപം സിതാകുണ്ഡയിലാണ് സ്‌ഫോടനം നടന്ന കണ്ടെയ്‌നർ ഡിപ്പോ സ്ഥിതിചെയ്യുന്നത്. സ്വകാര്യ കണ്ടെയ്‌നർ ഡിപ്പോയാണിത്. കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്. ശനിയാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം.
അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ചിറ്റഗോങ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിലവിൽ 250 പേർ ചികിത്സയിലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ടെയ്‌നറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചതോടെ ശേഷിക്കുന്ന കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയാണ് ചെയ്തത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലും വീടുകളിലും പ്രകമ്പനം ഉണ്ടായിരുന്നു. 19 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സ്‌ഫോടനത്തിന് ആക്കം കൂട്ടിയത് കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളാണെന്ന നിഗമനത്തിലെത്തിയെങ്കിലും അഗ്നിബാധയ്‌ക്ക് ഇടയാക്കിയതെന്താണെന്ന് കണ്ടെത്താനായിട്ടില്ല.
2011 മെയ് മുതലാണ് സ്വകാര്യ കണ്ടെയ്‌നർ ഡിപ്പോ സീതാകുണ്ഡയിൽ പ്രവർത്തനമാരംഭിച്ചത്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് 24 ഏക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം.
Comments