റാഞ്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി വിദേശത്ത് പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന ആവശ്യവുമായി മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കോടതിയെ സമീപിച്ചു. പാസ്പോർട്ട് പുതുക്കാൻ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി സിബിഐ കോടതിയിലാണ് ലാലു അപേക്ഷ നൽകിയിരിക്കുന്നത്.
ചികിത്സയ്‌ക്കായി സിംഗപ്പൂരിൽ പോകാനാണ് ലാലു പ്രസാദ് യാദവ് ആഗ്രഹിക്കുന്നതെന്ന് അഭിഭാഷകൻ അറിയിച്ചു. പാസ്പോർട്ട് പുതുക്കി കിട്ടിയാൽ വിദേശത്ത് പോകാൻ അനുമതി തേടി പുതിയ അപേക്ഷകൾ നൽകുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. കേസ് ജൂൺ 10ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട 2009ലെ കേസിൽ പ്രത്യേക കോടതിയിൽ ഹാജരാകാൻ ലാലുവിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 139.35 കോടി രൂപയുടെ അഴിമതിക്കേസിൽ ലാലു നിലവിൽ ജാമ്യത്തിലാണ്.
Comments