ഗുവാഹത്തി : റോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശി മുസ്ലീങ്ങളെയും അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ കേസിൽ ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഗുവാഹത്തിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആറ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടുപോകൽ, അധികാര ദുർവിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എൻഐഎ ചുമത്തിയിരിക്കുന്നത്.
കുംകും അഹമ്മദ് ചൗധരി എന്ന കെ കെ അഹമ്മദ് ചൗധരി, അഹിയ അഹമ്മദ് ചൗധരി, ബപൻ അഹമ്മദ് ചൗധരി, ഷാ ആലം ലാസ്‌കർ, ജമാലുദ്ദീൻ ചൗധരി, വാൻബിയാങ് സ്യൂട്ടിംഗ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
റോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശികളെയും ചൂഷണം ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് കടത്തുകയും ഇവരെ രാജ്യത്ത് പാർപ്പിക്കാൻ വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്‌തെന്നാണ് കേസ്. 2021 ഡിസംബർ 27 നാണ് എൻഐഎ സ്വമേധയാ കേസെടുത്തത്.
റോഹിങ്ക്യൻ/ബംഗ്ലാദേശി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും സംഘടിതമായി മനുഷ്യക്കടത്ത് നടത്തുന്നതിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. റോഹിങ്ക്യൻ കുടിയേറ്റക്കാരെ രാജ്യത്തെത്തിക്കൽ, അവർക്ക് താമസം, വ്യാജ രേഖകൾ എന്നിവ ഒരുക്കിക്കൊടുക്കൽ തുടങ്ങിയവും പ്രതികൾ ചെയ്തിരുന്നതായാണ് വിവരം. കേസിലെ മുഖ്യപ്രതിയായ കുംകും അസം ചൗധരി ബംഗളൂരു കേന്ദ്രമാക്കിയാണ് മനുഷ്യക്കടത്ത് ശൃംഖലയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
Comments