ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് ഊരിപ്പോയ ടയർ ഉരുണ്ട് വന്നിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. ഇടിയുടെ ആഘാതത്തിൽ 45-കാരനായ മുരളി തെറിച്ച് വീഴുകയും മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ടയറിടിച്ച് മുരളി വീണയുടനെ വഴിയരികിൽ ഉണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറാണ് മുരളി. വീട്ടിലേക്ക് ആവശ്യമായ പലചരക്കുകൾ വാങ്ങി നടന്നുപോകവേയാണ് അപകടമുണ്ടായത്. ജൂൺ ഒന്നിനായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
സാധനങ്ങളുമായി റോഡിലൂടെ നടന്നുപോകുകയായിരുന്ന മുരളി പെട്ടെന്ന് നിൽക്കുകയും ഷർട്ടിന്റെ പോക്കറ്റ് പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്താണ് മുരളിയുടെ പിറകിലൂടെ അതിവേഗത്തിൽ ഉരുണ്ടുവരികയായിരുന്ന ടയർ ഇടിച്ചത്. അപ്പോൾ തന്നെ മുരളി തെറിച്ചുവീണു. ഇതിന് പിന്നാലെ സമീപത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരാൾ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഇതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Comments