കൊച്ചി ; സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവശങ്കർ. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെയും പുറത്തുവന്നിട്ടുണ്ടെന്നും ഇതിലൊന്നും കാര്യമില്ലെന്നും ശിവശങ്കർ പറഞ്ഞു. സംഭവത്തിൽ പ്രതികരക്കാനില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർ പ്രതിരോധത്തിലായിരിക്കുകയാണ്.സംഭവത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ പോകുകയായിരുന്നു.
എറണാകുളം കോടതിയിൽ മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയ സമയത്താണ് ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് ഉടൻ ദുബായിൽ എത്തിക്കണമെന്നും അന്ന് ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നു. കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കോൺസുലേറ്റിൽ എത്തിയ നോക്കിയപ്പോൾ ബാഗിനകത്ത് കറൻസി ഉണ്ടായിരുന്നു.
ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ലോഹവസ്തുക്കൾ നിറച്ച ബിരിയാണി പാത്രങ്ങൾ കൊടുത്തു വിട്ടിട്ടുണ്ട്. ഇത്തരത്തിൽ കോൺസുലേറ്റിന്റെ വാഹനത്തിൽ നിരവധി പാത്രങ്ങൾ കൊടുത്തയയ്‌ക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും നടന്നിട്ടുണ്ടെന്നും അത് തനിക്ക് പുറത്ത് പറയാനാകില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
Comments