തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണം സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
സ്വപ്ന സുരേഷ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറയന്നത്. ആരോപണത്തിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല. അസത്യം വീണ്ടും ജനമധ്യത്തിൽ പ്രചരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വെളിപ്പെടുത്തൽ ജനങ്ങൾ തള്ളിക്കളയുമെന്നും സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തി.സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ ലോഹം പോലുള്ള വസ്തുവിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന ആരോപിച്ചു.
Comments