ദോഹ: എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു.എല്ലാവരുടേയും ഒപ്പം,എല്ലാവരുടേയും വികസനത്തിനായി,എല്ലാവരുടേയും വിശ്വാസങ്ങൾക്കായി,എല്ലാവരുടേയും പ്രാർത്ഥനകൾക്കായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയവും ഇത് തന്നെയാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ചരിത്രപരമായ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇന്ത്യയിലെ പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.
ത്രിരാഷ്‌ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് ഉപരാഷ്‌ട്രപതി ദോഹയിലെത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിംഗ് തോമർ, പി രവീന്ദ്രനാഥ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് അദ്ദേഹം ദോഹാ സന്ദർശനത്തിനെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം നിലനിർത്താനും ചർച്ചയിൽ ധാരണയായി. ഖത്തറുമായുള്ള സൗഹൃദത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യവും വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, മാദ്ധ്യമങ്ങൾ, തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ചർച്ചയിൽ വിലയിരുത്തി.
അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സുപ്രധാന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഉപരാഷ്‌ട്രപതി ഖത്തർ ഭരണാധികാരിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Comments