തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ സമരങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കിയിരിക്കുകയാണ്. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങി. സമൂഹമാദ്ധ്യമങ്ങളിലും മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണമാണ് ചർച്ചാ വിഷയം. ഇപ്പോൾ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏറെ ആരാധകരും വിമർശകരുമുള്ള കേരളത്തിന്റെ സ്വന്തം നീരീക്ഷകന്മാരുടെ കുറിപ്പുകൾ. അഡ്വ. എ ജയശങ്കറിന്റെയും ശ്രീജിത്ത് പണിക്കരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് പിണറായി സർക്കാർ വിമർശകർ ആഘോഷമാക്കുന്നത്.
“സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ” എന്ന വരികൾ കുറിച്ചുകൊണ്ടാണ് അഡ്വ.എ ജയശങ്കർ മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെട്ട് വിമർശിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നതെന്നും പറഞ്ഞ ജയശങ്കർ, കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും എന്നും പരിഹസിക്കുന്നു. മുഖ്യമന്ത്രിക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചുവെന്നും, ശിവശങ്കരിന്റെ നിർദ്ദേശപ്രകാരമാണിതെന്നും മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും മകൾക്കും ഇതിനെപ്പറ്റി വ്യക്തമായി അറിയാമെന്നും ആയിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
അതേസമയം, കുറച്ച് ചിത്രങ്ങളും വരികളും കുറിച്ചാണ് ശ്രീജിത്ത് പണിക്കർ കള്ളക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്കിനെ വിമർശിച്ചിരിക്കുന്നത്.
“ചെമ്പ് കടത്തണ ചങ്ങാതീ നിന്റെ
ചെമ്പ് തുറന്നൊന്നു കാട്ടൂല്ലേ
മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍മാലാ” എന്നിങ്ങനെ സിനിമ വരികളെ മാറ്റി എഴുതിയാണ് ഹാസ്യരൂപേണ മുഖ്യമന്തിയെ ശ്രീജിത്ത് പണിക്കർ വിമർശിച്ചിരിക്കുന്നത്.
Comments