നിലമ്പൂർ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രിക്കെതിരായി നടത്തുന്ന നാടകങ്ങൾ ആണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അതിനാൽ അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കുറേ മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ച് നടത്തുന്ന നാടകങ്ങളാണിതെന്നും പിവി അൻവർ പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെയാണ് എംഎൽഎയുടെ പ്രതികരണം. തുടർഭരണം എന്ന ചരിത്രനേട്ടവുമായി പിണറായി വിജയൻ നടന്നു കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. ഒന്നാം പിണറായി സർക്കാർ മികച്ച ഭരണമാണ് കാഴ്ച വെച്ചത്. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ ഉണ്ടായ പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതെന്നും പറഞ്ഞ പിവി അൻവർ, ഇതിൽ ബിജെപിയും കോൺഗ്രസും അസ്വസ്ഥരാണെന്നും കൂട്ടിചേർത്തു.
പിണറായി വിജയന്റെ ജനകീയത തകർക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഗ്രാഫ് ഇടിയണം. അതിനായി ബിജെപിയും കോൺഗ്രസും കുറച്ച് മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുശ്ചിച്ച് തള്ളുമെന്നും അശനിപാതം പോലെ ആരോപണങ്ങളുടെ തീമഴ പെയ്താലും പിണറായി വിജയൻ തളരില്ല എന്നുമാണ് മുഖ്യമന്തി നേരിടുന്ന ആരോപണങ്ങളെ തള്ളി പിവി അൻവർ പറഞ്ഞത്.
Comments