തൃശൂർ: മുത്തശ്ശിയേയും കൊച്ചുമകനെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്ന്യം കിഴുപ്പുള്ളിക്കരയിലെ വായനശാലയ്‌ക്ക് സമീപം താമസിക്കുന്ന അംബിക (55), ചെറുമകൻ ആദിഷ് ദേവ് (7) എന്നിവരാണ് മരിച്ചത്. ചെറുമകനെ കിണറ്റിലെറിഞ്ഞ് മുത്തശ്ശി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയേയും മുത്തശ്ശിയേയും കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. അംബികയുടെ മകനായ മണികണ്ഠനാണ് ഇതുകണ്ടെത്തിയത്. തുടർന്ന് വീട്ടിലെ കിണറ്റിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. നാട്ടികയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെയും അംബികയുടെയും മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു.
കിഴുപ്പിള്ളിക്കര എസ്.എസ്.എ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിഷ്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മുത്തശിയോടൊപ്പം താമസിച്ചുവരികയായിരുന്നു. കലശലായ ദേഹാസ്വാസ്ഥ്യം മൂലം കുട്ടിയെ നോക്കാൻ കഴിയാനാകാത്തതാണ് മരണകാരണമെന്ന് അംബിക ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. അന്തിക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
Comments