ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർഫ്രണ്ടുകാരെയാണ് അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 54 ആയി.
കാൺപൂർ സ്വദേശികളായ സൈയ്ഫുള്ള, മുഹമ്മദ് നസീം, മുഹമ്മദ് ഉമർ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരൻ ഹയാത്ത് സഫർ ഹാഷ്മിയുമായി ബന്ധപ്പെട്ടതായും, കലാപത്തിന് ആളുകളെ വിളിച്ചു ചേർത്തതായും അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2019 പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇവർ അറസ്റ്റിലായിരുന്നു.
കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് പിന്നിൽ പോപ്പുലർഫ്രണ്ടിന് ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരും അറസ്റ്റിലായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാൺപൂരിൽ മതതീവ്രവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത്. ജുമാ നമസ്‌കാരത്തിന് ശേഷം മസ്ജിദിന് മുൻപിൽ തടിച്ചു കൂടിയ ഇവർ തെരുവിൽ ഭീതി സൃഷ്ടിക്കുകയായിരുന്നു.
Comments