ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും യുവാക്കളെ വഴിതെറ്റിച്ച് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി.
കേസിലെ ഉന്നതരെ സംരക്ഷിക്കാൻ സർക്കാർ വിഷയം വഴിതിരിച്ചു വിടുകയാണെന്ന് ബിജെപി ആരോപിച്ചു. കുറ്റകൃത്യം നിസ്സാരവത്കരിക്കുകയും വിവേകശൂന്യമായ പ്രസ്താവന നടത്തി ഇരയുടെ യാതനകളെ ലഘൂകരിക്കുകയും ചെയ്ത മന്ത്രി ഒരു കാരണവശാലും ഉത്തരവാദപ്പെട്ട സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. പ്രതികളുടെ കുടുംബങ്ങളെയും മൊബൈൽ ഫോണുകളെയും കുറ്റപ്പെടുത്തിയ മന്ത്രി പ്രതികൾക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാൻ തയ്യാറായില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.
ആയിരത്തി നാനൂറ് വർഷം പഴക്കമുള്ള മാനസികാവസ്ഥ വെച്ചാണ് മന്ത്രി മഹ്മൂദ് അലി സംസാരിക്കുന്നത്. മന്ത്രിയെ പുറത്താക്കാൻ ടി ആർ എസ് സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം മന്ത്രി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് പൂനാവാല വ്യക്തമാക്കി.
മെയ് 28ന് പതിനേഴ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഉന്നത രാഷ്‌ട്രീയ നേതാവിന്റെ മകൻ ഉൾപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാദുദ്ദീൻ മാലിക്ക് എന്നയാളിനൊപ്പം അറസ്റ്റിലായ മറ്റ് അഞ്ച് പേരും പ്രായപൂർത്തിയാകാത്തവരാണ്.
Comments