ലക്‌നൗ: ഉത്തർപ്രദേശിൽ ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്. അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളിൽ 72,509 എണ്ണം ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റി. ഉപയോഗത്തിന് അനുമതി നൽകിയ 56,558 ഉച്ചഭാഷിണികളുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലെ ഉച്ചഭാഷിണികളാണ് സർക്കാർ ശബ്ദമലിനീകരണ നിയന്ത്രണ നിയമ പ്രകാരം അഴിച്ചു മാറ്റിയത്. ഇവയിൽ ചിലത് സർക്കാർ സ്‌കൂളുകൾക്ക് സംഭാവനയായി നൽകിയിട്ടുണ്ട്. 13000 ഉച്ചഭാഷിണികൾ ആണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. 1583 ഉച്ചഭാഷിണികൾ പൊതു ഉപയോഗങ്ങൾക്കായി കൈമാറിയിട്ടുണ്ട്.
ഏപ്രിൽ 23 നാണ് ഉത്തർപ്രദേശ് സർക്കാർ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുശല്യവും ശബ്ദമലിനീകരണവും സൃഷ്ടിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാർ നടപടി. ഇതിന് പിന്നാലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയരുന്നുണ്ട്. അതേസമയം നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിന് അഭിനന്ദനപ്രവാഹം ആണ് നാനാ ഭാഗത്തു നിന്നും ലഭിക്കുന്നത്.
Comments