ഭോപ്പാൽ : കുഴൽ കിണറിൽ വീണ പതിനൊന്ന് വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു.ഛത്തീസ്ഗഡിലെ ജാഞ്ച്ഗീര്‍ ചമ്പ ജില്ലയിലാണ് സംഭവം .60 അടിതാഴ്ചയുള്ള കിണറിൽ കുട്ടി വീണിട്ട് ഇന്ന് മൂന്നാം ദിവസമാണ് .
ദേശീയ ദുരന്ത നിവാരണ സേനയുടെയും,കരസേനയുടെയും അഞ്ഞൂറിലധികം ഉദ്യോഗസ്ഥരുടെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ റോബോട്ടുകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നാണ് ഇവയെ എത്തിച്ചിരിക്കുന്നത്.
ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്. ചലനം ഉണ്ടെങ്കിലും കുട്ടിക്ക് ബോധം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.കിണറിൽ ഓക്‌സിജൻ നിലനിർത്തുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.രാവിലെ ചെറിയ തോതിലുള്ള ലഘുഭക്ഷണവും കുട്ടിക്ക് നൽകിയിരുന്നു.
വെള്ളിയാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുൽ സാഹു കുഴൽക്കിണറിൽ വീണത്.തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.കിണറിന് സമാന്തരമായി കുഴിയെടുത്ത് തുരങ്കം ഉണ്ടാക്കി കുട്ടിക്ക് അരികിൽ എത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.അതേസമയം കുട്ടി വീണ കിണറിൽ ചെറിയതോതിൽ വെള്ളത്തിന്റെ സാന്നിദ്ധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുമെന്നും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുകയും ഫോണിൽ ഉറപ്പ് നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച ട്വീറ്റും ചെയ്തിട്ടുണ്ട്.
Comments