കട്ടക്ക്: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് നാല് വിക്കറ്റ് ജയം. ഹെൻറിച്ച് ക്ലാസന്റെ മിന്നും പ്രകടനത്തിലാണ് സൗത്താഫ്രിക്ക വിജയം കൊയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ കൊയ്തിരുന്നു. ബൗളിങ്ങിലെ ഇന്ത്യയുടെ പ്രകടനം വിജയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും ക്ലാസന്റെ കുറ്റൻ സ്കോറാണ് ഇന്ത്യയെ പരാജയത്തിലേയ്‌ക്ക് നയിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ് ചെറിയ സ്കോറിലേയ്‌ക്ക് ഒതുക്കി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 1 റൺ എടുത്ത് റുതുരജാജ് മടങ്ങി. ശ്രേയ്സ് അയ്യരോടൊപ്പം 21 പന്തിൽ നിന്ന് 34 റൺസ് എടുത്ത് ഇഷാന്‍ കിഷനും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേയ്‌ക്ക് ഉയർത്തി. എന്നാൽ ആന്‍റിച്ച് നോര്‍ക്യയുടെ ഷോട്ട് ബോളില്‍ ഇഷാന്‍ കിഷനെ നഷ്ടമായി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും പാണ്ഡ്യയും രണ്ടക്കം കടക്കാതെ മടങ്ങി. പ്രതീക്ഷ നല്‍കിയ ശ്രേയസ് അയ്യരുടെ വിക്കറ്റും നഷ്ടമായതോടെ പതറിയ ടീമിനെ 148 റൺസെന്ന ഭേദപ്പെട്ട സ്കോറിലേയ്‌ക്ക് ഉയർത്തിയത് ദിനേഷ് കാർത്തിക്കാണ്. 21 പന്തില്‍ 30 റണ്‍സാണ് ദിനേഷ് കാർത്തിക് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്‌ക്ക് കരുത്തായത് ഹെൻറിച്ച് ക്ലാസന്റെ കൂറ്റനടിയാണ്. 46 പന്തിൽ നിന്ന് 5 സിക്സറും 7 ഫോറുമടക്കം 81 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. ടെമ്പ ബാവുമ 35 റൺസും ഡേവിഡ് മിലർ 20 റൺസും എടുത്തു. റീസ റാഫേൽ ഹെൻഡ്രിക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, റാസി വാൻ ഡെർ ഡസ്സെൻ എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഹർഷാൽ പട്ടേലും ചാഹലും ഓരോ വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച് നോര്‍ക്യ രണ്ട് വിക്കറ്റും റബാഡയും വെയ്ന്‍ പാര്‍ണല്ലും ഓരോ വിക്കറ്റ് വീതവും നേടി.
Comments