തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂൺ 24,25,26 തീയതികളിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവും ചേരാനാണ് തീരുമാനം. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃയോഗം ചേരുന്നത് എന്നതാണ് ശ്രദ്ധേയമായ വിഷയം.
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ 164 സ്റ്റേറ്റ്‌മെൻറും തുടർന്ന് നടത്തിയ പ്രസ്താവനകളും നാട്ടിൽ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെകുറിച്ചാണ് സ്വപ്നയുടെ പ്രസ്താവന. മുഖ്യമന്ത്രി വിദേശ രാജ്യത്തേക്ക് കറൻസി കടത്തിയെന്നും ക്ലിഫ് ഹൗസിലേക്ക് നൽകാൻ ബിരിയാണി ചെമ്പ് വന്നതും സ്വപ്ന പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിരിയാണി ചെമ്പിൽ ലോഹം പോലത്തെ വസ്തുക്കൾ ഉണ്ടായെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താനവയെ തുടർന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സംസ്ഥാനത്തൊട്ടാക്കെ വലിയ പ്രതിഷേധങ്ങൾ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം .
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവിയും സംസ്ഥാന സമിതി ചർച്ചചെയ്യുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും, എൽഡിഎഫിന്റെ മുഴുവൻ എംഎൽഎമാരും തൃക്കാക്കര കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നു. എന്നിട്ടും നാണം കെട്ട പരാജയമാണ് സിപിഎമ്മിന് തൃക്കാക്കര നൽകിയത്. തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. സഹതാപ തരംഗത്തിനപ്പുറം കെ റെയിൽ വിഷയം തൃക്കാക്കരയിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.
72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്.
Comments