ലണ്ടൻ : സിനിമ നിരോധിക്കണമെന്ന ആവശ്യമുയർത്തിയ ബ്രിട്ടീഷ് സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് ഇമാം ഖാരി അസിമിനെ പദവിയിൽ നിന്ന് നീക്കി. പ്രവാചകന്റെ മകളുടെ കഥ പറയുന്ന ചിത്രത്തിൽ ഇസ്ലാമിന്റെ ചരിത്രം തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്, ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇമാം രംഗത്തെത്തിയത്.
സിനിമ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയതിലൂടെ കലാവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതസൗഹാർദ്ദത്തിനും എതിരായ നിലപാടാണ് ഇമാം സ്വീകരിച്ചത് എന്ന് യുകെ ഭരണകൂടം കണ്ടെത്തി. തുടർന്നാണ് പദവിയിൽ നിന്നും മാറ്റിയത്.
മക്ക മസ്ജിദിലെ ഇമാമായ ഖാരി അസിം മുസ്ലിം വിദ്വേഷം തടയാനുള്ള സർക്കാർ സമിതിയുടെ ഉപാദ്ധ്യക്ഷൻ കൂടിയാണ്. ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് സംവിധാനം ചെയ്ത ‘ലേഡി ഓഫ് ഹെവൻ’ എന്ന ചിത്രത്തിന് നേരെയാണ് പ്രതിഷേധം നടത്തിയത്. ഈ മാസം മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. സിനിമ ഇസ്ലാമിക ചരിത്രത്തെ തെറ്റായ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് വിവിധ മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ബ്രിട്ടണിലെ ചില തിയേറ്ററികളിൽ സിനിമാ പ്രദർശനം നിർത്തിവെച്ചിരുന്നു. ഈജിപ്ത്, പാക്കിസ്താൻ, ഇറാൻ, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലും സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രവാചകൻ മുഹമ്മദിന്റെ മകളായ ഫാത്തിമയുടെ കഥയാണ് ദി ലേഡി ഓഫ് ഹെവൻ എന്ന ചിത്രത്തിലുള്ളത്. ഇത്തരത്തിലുള്ള ആദ്യ ചിത്രമാണിത്. സുന്നി, ഷിയ വിഭാഗങ്ങൾക്ക് ഈ കഥയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളത് കൊണ്ട് തന്നെ സിനിമയിലും ആ വ്യത്യസ്ഥത വരുത്തിയിട്ടുണ്ട്. ഏകദേശം 1,400 വർഷങ്ങൾക്ക് ശേഷം ആധുനിക കാലത്തെ ഒരു ഇറാഖി പെൺകുട്ടിയുടെ കഥയുമായി ഈ കഥ ചേരുന്നുണ്ട്. ‘തീവ്രവാദത്തിന്റെ ആദ്യ ഇര’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലേഡി ഫാത്തിമയുടെ മരണം സിനിമയിൽ ചിത്രീകരിക്കുന്നു.
Comments