മുംബൈ: ഐപിഎല്ലിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്ക്. 2023-2027 സീസണുകളിലേയ്‌ക്കുള്ള അവകാശമാണ് രണ്ടു കമ്പനികൾ സ്വന്ത മാക്കിയിരിക്കുന്നത്. ടിവിയുടേയും ഡിജിറ്റൽ മേഖലയുടേയും സംപ്രേഷണാവകാശം 44,075 കോടിരൂപയ്‌ക്ക് കരസ്ഥമാക്കിയെന്നാണ് ഐപിഎൽ പുറത്തുവിടുന്നത്. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല.
പാക്കേജ് എ വിഭാഗത്തിൽ ടിവി സംപ്രേക്ഷണം 23,575 കോടിരൂപയ്‌ക്കാണ് വിറ്റുപോയത്. ഒരു മത്സരത്തിന് 57.5 കോടി വീതമാണ് ഐപിഎല്ലിന് ലഭിക്കുക. പാക്കേജ് ബി ഡിജിറ്റൽ മേഖലയിൽ അവകാശം 20,500 കോടി രൂപയ്‌ക്കാണ് പോയിരിക്കുന്നത്. ഒരു മത്സരത്തിന് 50 കോടി രൂപ വീതമാണ് ഐപിഎല്ലിന് ലഭിക്കുക. ഒരു മത്സരത്തിന് ടിവി സംപ്രേഷണ ത്തിലൂടേയും ഡിജിറ്റൽ സംപ്രേഷണത്തിലൂടേയും 107.5 കോടി വീതം ലഭിക്കും. 2017ൽ സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയതിനേക്കാൾ രണ്ടര ഇരട്ടി തുകയ്‌ക്കാണ് പുതിയ സീസണിലെ അവകാശം വിറ്റുപോയത്.
നാലു പാക്കേജുകളിലായി ഒരു സീസണിൽ 74 മത്സരങ്ങൾ വീതമുള്ള സംപ്രേഷണാ വകാശമാണ് ഐപിഎൽ വിൽപ്പനയ്‌ക്കായി ഇ-ലേലത്തിന് വെച്ചത്. അഞ്ചുവർഷത്തെ സംപ്രേഷണാവകാശമാണ് വിറ്റത്. പാക്കേജ് എയ്‌ക്ക് കുറഞ്ഞത് 1000 കോടിയും പാക്കേജ് ബിയ്‌ക്ക് 500 കോടിയുമാണ് തുക കണക്കാക്കിയത്.
Comments