തൃശൂർ:തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ റിപ്പോർട്ട് കൈമാറി.ഡിഎംഇയ്‌ക്കും ചീഫ് സെക്രട്ടറിക്കുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.
യൂസഫിന്റെ മരണ വിവരമറിഞ്ഞ പോലീസാണ് പോസ്റ്റ്‌മോർട്ടം വേണമെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച ശേഷമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം അപകടത്തിൽ പെട്ടാണ് ചികിത്സയ്‌ക്ക് എത്തിയത് എന്ന കാര്യം യൂസഫ് മറച്ചുവെച്ചെന്നാണ് ഡോക്ടറുടെ മൊഴി. ആശുപത്രിയിൽ എത്തിക്കുമ്പോൾ യൂസഫിന് ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്നും അപകടം മറച്ചു വച്ചതിനാൽ കേസ് ഷീറ്റിൽ മെഡിക്കൽ ലീഗൽ കേസ് എന്ന് രേഖപ്പെടുത്തിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
പിന്നീട് യൂസഫിന്റെ ബോധം നഷ്ടപ്പെട്ടതിനാൽ പരിക്ക് എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നും അപകട മരണത്തിന്റെ രേഖകൾ ഇല്ലാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നും വിശദീകരണമുണ്ട്.
ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
Comments