കറുപ്പ് എങ്ങനെയാണ് പ്രതിഷേധത്തിന്റെ നിറമായത്. അപ്പോൾ ചുവപ്പും ഓറഞ്ചും മഞ്ഞയുമൊക്കെയോ ? നിറങ്ങൾ കൊണ്ടുളള പ്രതിഷേധം ശ്രദ്ധ നേടുന്നത് ഇത് ആദ്യമല്ല. യെല്ലോ റെവല്യൂഷനും പിങ്ക് റെവല്യൂഷനുമൊക്കെ പോയ കാലത്ത് ലോകത്തെ പിടിച്ചുകുലുക്കിയ പ്രതിഷേധ മുറകളാണ്. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു മുഖ്യമന്ത്രി കറുപ്പിനെ പേടിച്ച് വഴിനടക്കാൻ ഭയക്കുമ്പോൾ നിറങ്ങൾ കൊണ്ടുളള പ്രതിഷേധങ്ങളുടെ ചരിത്രത്തിലേക്ക് ഒന്ന് പോകാം.
വർണ വിപ്ലവം അഥവാ കളർ റെവല്യൂഷൻ എന്ന വാക്ക് 1980 കളുടെ മദ്ധത്തിലാണ് ലോകത്തിന് പരിചിതമാകാൻ തുടങ്ങിയത്. 1986 ലെ യെല്ലോ റിബ്ബൺ മൂവ്മെന്റ് ആണ് നിറങ്ങൾ കൊണ്ടുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത് എന്നാണ് പറയപ്പെടുന്നത്. 1980 മുതൽ 2010 വരെയുള്ള കാലഘട്ടത്തെയാണ് വർണ വിപ്ലവത്തിന്റെ കാലമായി കണക്കാക്കുന്നത്. മഞ്ഞ, ചുവപ്പ്, പച്ച, നീല, പിങ്ക്, ട്യൂലിപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ വിവിധ രാജ്യങ്ങളിൽ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുണ്ട്.
പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും നിറമായാണ് മഞ്ഞയെ കണക്കാക്കുന്നത്. എന്നാൽ ഹോംങ്കോംഗ് ജനതയ്‌ക്ക് ഇത് പ്രതിഷേധത്തിന്റെ നിറമായിരുന്നു. 2014 ൽ അംബ്രല്ല പ്രതിഷേധം ആരും മറന്നുകാണാൻ ഇടയില്ല. തിരഞ്ഞെടുപ്പിൽ അന്നത്തെ ഭരണവർഗ്ഗം കൊണ്ടുവന്ന പരിഷ്‌കരണത്തിനെതിരെ മഞ്ഞ കുടകളുമായി ഹേംങ്കോംഗ് ജനത തെരുവിലിറങ്ങി. ആ സമയം ഹോംങ്കോംഗ് ജനതയ്‌ക്ക് മഞ്ഞ പ്രതീക്ഷയുടേതല്ല മറിച്ച് പ്രതിഷേധത്തിന്റെ നിറമായിരുന്നു.
2007 ൽ നാഷണൽ മിലിറ്ററി സർക്കാർ പാചക വാതകത്തിന് ഏർപ്പെടുത്തിയ സബ്സിഡി പിൻവലിച്ചത് മ്യാൻമറിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ചുവപ്പു വസ്ത്രങ്ങൾ ധരിച്ച് ലക്ഷക്കണക്കിന് പേർ തെരുവിൽ തടിച്ചുകൂടി. മ്യാൻമറിലെ ബുദ്ധസന്യാസികൾ ആയിരുന്നു പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരും ഇതേ ചുവപ്പ് വസ്ത്രത്തിലാണ് പ്രതിഷേധത്തിൽ അണിനിരന്നത്. അങ്ങനെ രക്തച്ചൊരിച്ചിലിന്റെയും ദേഷ്യത്തിന്റെയും പ്രതീകമായ ചുവപ്പിന് മ്യാൻമറിൽ അതിന്റെ യഥാർത്ഥ അർഥം കൈവന്നു.
പുതിയ തുടക്കത്തിന്റെയും വളർച്ചയുടെയും പ്രതീകമായ പച്ച നിറത്തെ ഇറാൻ ജനത ഉപയോഗിച്ചത് പ്രതിഷേധ സൂചകമായായിരുന്നു. 2009 ൽ അന്നത്തെ പ്രസിഡന്റ് മഹ് മോദ് അഹമ്ദിനേജദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പച്ച നിറത്തിലുള്ള ശിരോവസ്ത്രങ്ങളും, കൊടികളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തെരുവിലറങ്ങി. ഇറാൻ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ ഗ്രീൻ മൂവ്മെന്റിനെ പോലീസ് നേരിട്ടത് തോക്കും ലാത്തിയും കൊണ്ടായിരുന്നു.
സമാധാനത്തിന്റെയും, അറിവിന്റെയും നിറമായ നീല കുവൈറ്റിലെ സ്ത്രീകൾക്ക് പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു. ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി 15 വർഷത്തിന് ശേഷം 2002 ൽ ഒരു കൂട്ടം സ്ത്രീകളുടെ പ്രതിഷേധത്തിന് കുവൈറ്റ് സാക്ഷിയായി. പൗരന്റെ ഏറ്റവും വലിയ വോട്ടവകാശത്തിന് വേണ്ടിയായിരുന്നു നീല നിറത്തിലുള്ള പോസ്റ്ററുകളുമായി കുവൈറ്റിലെ സ്ത്രീകൾ തെരുവുകളിൽ സംഘടിച്ചത്.
ശുദ്ധിയുടേയും നന്മയുടേയുമെല്ലാം പ്രതീകമായാണ് വെള്ള നിറം പൊതുവെ കണക്കാക്കപ്പെടാറുള്ളത്. എന്നാൽ ഈ നിറത്തെ ഭരണവർഗ്ഗത്തോടുള്ള ശക്തമായ പ്രതിഷേധത്തെ സൂചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു
ബെലാറഷ്യൻ സ്ത്രീകൾ വിനിയോഗിച്ചത്. അന്നത്തെ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ 26 വർഷം നീണ്ട ദുർഭരണം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്ത്രീകൾ തെരുവിൽ ഇറങ്ങിയത്. വെള്ളവസ്ത്രങ്ങൾ ധരിച്ച് തെരുവോരങ്ങളിൽ സംഘടിച്ച ഇവർ കൈകളിൽ വെളുത്ത പുഷ്പങ്ങളും ഏന്തിയിരുന്നു.
ദു:ഖത്തിന്റെയും മരണത്തിന്റെയും പ്രതീകമാണ് കറുപ്പ്. എന്നാൽ ഇതിന് പ്രതിഷേധം എന്ന അർത്ഥമാണ് കൂടുതൽ ചേരുക. 2019 ൽ ഹോംങ്കോംഗ് ജനത അന്നത്തെ ഭരണാധികാരിയായിരുന്ന കാരി ലാമിനെതിരെ കറുത്ത വസ്ത്രങ്ങൾ ധരിച്ച് തെരുവിൽ സംഘടിച്ചു. കൈമാറ്റ നിയമം മരവിപ്പിച്ചതാണ് ഹോംങ്കോംഗ് ജനതയെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് കറുത്ത വസ്ത്രങ്ങൾക്കും, മാസ്‌കുകൾക്കും സർക്കാർ നിരോധനവും ഏർപ്പെടുത്തിയിരുന്നു.
Comments