കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കാവ്യയുടെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് എടുത്തത്. ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണ് ഈ സിം കാർഡ്. ഇതിലാണ് അന്വേഷണസംഘം വിശദീകരണം തേടിയത്. ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്ന് നേരത്തെ കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യ ബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ഇതിലെ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
Comments