കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടയിൽ തയ്യൽക്കാരൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായതായി ആരോപണം.
രക്ഷിതാക്കൾ പരാതിയുമായി എത്തിയപ്പോൾ മാത്രമാണ് സ്‌കൂൾ അധികൃതർ സംഭവം ഗൗരവത്തിലെടുത്തതെന്നാണ് വിമർശനം.കുട്ടികളുടെ യൂണിഫോമിന് അളവെടുക്കാൻ പ്രതിയെ പിടിഎ ആണ് നിയോഗിച്ചത്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ലിജി ഭവനത്തിൽ ലൈജു ഡാനിയലിനെയാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് പിടികൂടിയത്. ശൂരനാട് പോരുവഴി സ്‌കൂളിലാണ് സംഭവം.അളവെടുക്കുന്നതിനിടയിൽ ഇയാൾ കുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതെന്നും അശ്ലീല ചുവയോടെ സംസാരിച്ചതായും പരാതിയിൽ ആരോപിക്കുന്നു.11 കുട്ടികളാണ് തയ്യൽക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ടത്.
സ്‌കൂളിൽ നിന്ന് യൂണിഫോം മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നതെന്ന് രക്ഷാകർത്താക്കൾ ചോദിച്ചിരുന്നു.വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞത് മൂലമാണ് അളവെടുക്കാൻ ലൈജുവിനെ നിയോഗിച്ചതെന്നായിരുന്നു പിടിഎ ഭാരവാഹികളുടെ വിശദീകരണം.
Comments