തിരുവനന്തപുരം: ഷാജ് കിരണിന്റെ ഫോൺരേഖകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു. എഡിജിപി അജിത് കുമാർ, നികേഷ് കുമാർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ എന്നിവർ ഷാജ് കിരണുമായി സംസാരിച്ചതിന്റെ രേഖകളാണ് ജനം ടിവിയ്‌ക്ക് ലഭിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ സ്വപ്നയെ സമീപിച്ചിരുന്നു. സരിത്തിന്റെ അറസ്റ്റ് സംഭവിച്ചതിനെ തുടർന്ന് ഷാജ് കിരണിനെ രണ്ട് എഡിജിപിമാരും നികേഷ് കുമാറും വിളിച്ചിരുന്നുവെന്നും ഷാജ് കിരൺ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം തള്ളി ഷാജ് കിരണും രംഗത്തെത്തിയിരുന്നു.
എന്നാൽ സ്വപ്നയുടെ ആരോപണവും പുറത്ത് വന്ന ഷാജ് കുമാറിന്റെ സംഭാഷണവും ശരിയാണെന്ന് തെളിയുക്കുന്നതാണ് ജനം ടിവിയ്‌ക്ക് ലഭിച്ച ഷാജ് കിരണിന്റെ ഫോൺരേഖകൾ വെളിപ്പെടുത്തുന്നത്. ഈ മാസം എട്ടാം തീയതി എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാലു തവണയാണ്. ഇദ്ദേഹത്തെ ഷാജ് കിരൺ തിരികെ വിളിച്ചത് മൂന്ന് തവണയും. എട്ടാം തീയതി ഉച്ചവരെ മാത്രം ഇരുവരും നടത്തിയ ഫോൺ സംഭാഷണം ഏഴുതവണയാണ്. ഷാജ് കിരണിനെ എഡിജിപി വിളിച്ചത് സരിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്. നികേഷ് കുമാർ വിളിച്ചത് രണ്ട് തവണ. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ യുമായി ഷാജ് കിരൺ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകളും ജനം ടിവിയ്‌ക്ക് ലഭിച്ചു.
ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നതെന്ന് ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ബിലീവേഴ്സ് ചർച്ച് വഴിയാണ് ഇരു നേതാക്കളുടെ പണം വിദേശത്തേക്ക് പോയത്, ഇതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കണക്കിൽ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടത്തലും ഷാജ് കിരണിന്റെ ശബ്ദരേഖയും ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് പുറത്ത് വന്ന ഷാജ് കിരണിന്റെ ഫോൺരേഖകൾ.
Comments