ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങൾ നീക്കി വ്യാപാരം ലളിതമാക്കാൻ ജിഎസ്ടി സഹായിച്ചതായി ഇന്ത്യയിലെ 90 ശതമാനം വ്യാപാരികളും സമ്മതിക്കുന്നതായി അന്താരാഷ്‌ട്ര സർവ്വേ. ഉപഭോക്താക്കൾക്ക് അനുകൂലമായി ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി ഏകീകരിക്കാൻ സാധിച്ചു. വിതരണ ശൃംഖല വിപുലമാക്കാൻ ഉദ്പാദകർക്കും സാധിച്ചതായി വ്യവസായികൾ അഭിപ്രായപ്പെടുന്നു.
ഓണലൈൻ കേന്ദ്രീകൃത നികുതി അടവ് സംവിധാനവും ഇ- ഇൻവോയിസുകളുടെ ആവിർഭാവവുമാണ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളിൽ വ്യാപാരികൾക്ക് ഏറെ പ്രിയങ്കരമായത്. ലളിതമായ നികുതി സംവിധാനം ഏർപ്പെടുത്തിയതോടെ ചെറുകിട വ്യാപാര രംഗവും ഉഷാറായി. ചെറിയ കടകളിൽ പോലും ആധുനിക സാങ്കേതിക വിദ്യ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിക്കുന്നത് ജിഎസ്ടി ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമാണ്.
പ്രാദേശിക എക്സൈസ് ഡ്യൂട്ടി, സേവന നികുതി, മൂല്യവർദ്ധിത നികുതി, 13 ഇനം സെസ്സുകൾ എന്നിവ ജിഎസ്ടിയുടെ ആവിർഭാവത്തോടെ അപ്രസക്തമായി. അടുത്തയിടെ രാജ്യത്ത് നികുതി പിരിവിൽ വൻ വർദ്ധനയാണ് ഉണ്ടായത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നികുതി പിരിവ് സംവിധാനത്തിന്റെ മേന്മയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നികുതിദായകന് അനുകൂലമായ ജിഎസ്ടി സംവിധാനം ഇന്ത്യയിലെ വ്യാപാരികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞതായി സർവ്വേ നടത്തിയ ഡിലോയ്റ്റ് അധികൃതർ വ്യക്തമാക്കി.
ജിഎസ്ടി നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുക, ജിഎസ്ടി ട്രിബ്യൂണൽ സ്ഥാപിക്കുക, തുടങ്ങി അനേകം പരിഷ്കരണ നടപടികൾ ഉടൻ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഒരു രാജ്യം, ഒരു നികുതി എന്ന ആശയം തുടക്കത്തിൽ പലരും സംശയത്തോടെ വീക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് ആശങ്കകളെല്ലാം അകന്നിരിക്കുകയാണെന്നും, വിപണിയിൽ നടത്തിയ സമഗ്ര പഠനങ്ങളിലൂടെ സാമ്പത്തിക ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
Comments