കോഴിക്കോട്: നടൻ ഹരീഷ് പേരടിയ്‌ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക്. നടൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റിട്ടിരുന്നു. ഇതാണ് ചടങ്ങിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ കാരണം എന്നാണ് വിലയിരുത്തൽ.
പുകസ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നാടകോത്സവത്തിന്റെ ഉദ്ഘാടകനായിരുന്നു ഹരീഷ് പേരടി. ഇതിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ സംഘാടകർ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. പ്രമുഖ നാടക കൃത്ത് എ ശാന്തന്റെ ഓർമ്മയ്‌ക്ക് വേണ്ടിയാണ് നാടകോത്സവം സംഘടിപ്പിച്ചത്. എ ശാന്തന്റെ അടുത്ത് സുഹൃത്തായതിനാലാണ് ഹരീഷിനെ ഉദ്ഘാടനത്തിനായി സംഘാടകർ ക്ഷണിച്ചത്. കോയമ്പത്തൂരിൽ ആയിരുന്ന അദ്ദേഹം എറണാകുളത്ത് എത്തി അവിടെ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഘാടകർ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.ക.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു…പ്രത്യേക രാഷ്‌ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളിൽ …നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം’നാടകം-പെരുംകൊല്ലൻ…
Comments