ഉരുളക്കിഴങ്ങിന്റെയും ഫ്രോസൻ ചിപ്‌സിന്റേയും രൂപത്തിൽ കടത്താൻ ശ്രമിച്ച 1300 കിലോ മയക്കുമരുന്ന്, പോലീസ് പിടികൂടി. കൊളംബിയയിലാണ് സംഭവം. കൊളംബിയൻ ആന്റി നർകോട്ടിക് പോലീസാണ് മയക്കുമരുന്ന് പിടികൂടിയത്. കൊളംബിയൻ പോലീസാണ് ഇത് സംബന്ധിച്ച വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ശീതികരിച്ച ഉരുളക്കുഴങ്ങ് ചിപ്‌സും, ഉരുളക്കിഴങ്ങുകളും രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്നത് മറയാക്കിയായിരുന്നു നീക്കം. കൊളംബിയയിലെ കാർട്ടജെന തുറമുഖത്ത് നിന്ന് സ്‌പെയിനിലേക്ക് കയറ്റുമതി ചെയ്യുന്നതിനായിരുന്നു ഇത് എത്തിച്ചത്.
സീൽ ചെയ്ത പെട്ടികളിലും മറ്റുമായിരുന്നു ഇവ സൂക്ഷിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യാജ ഉരുളക്കിഴങ്ങ് ചുരണ്ടി മയക്കുമരുന്ന് വേർതിരിച്ച് എടുക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം അധികൃതർ പങ്കുവച്ചിട്ടുണ്ട്. അടുത്ത കാലത്തിനിടയ്‌ക്ക് മയക്കുമരുന്ന് കടത്താൻ കള്ളക്കടത്തുകാർ ഉപയോഗിച്ച ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതെന്നും അധികൃതർ പറയുന്നു. കാഴ്ചയിൽ ഉരുളക്കിഴങ്ങ് പോലെ ഇരിക്കുന്ന വസ്തുവിന്റെ ഉള്ളിൽ നിറയെ മയക്കുമരുന്ന് നിറച്ചിരുന്നു.
La inteligencia de la @PoliciaColombia dio un contundente golpe al narcotráfico al incautar un cargamento de cocaína refrigerada y sellada al vacío simulando yucas y papas criollas. El alijo tenía como destino España. #EstrategiaEsmeralda pic.twitter.com/bttSuYBUCH
— Mindefensa (@mindefensa) June 16, 2022
ഉദ്യോഗസ്ഥർക്ക് പെട്ടന്ന് ഒന്നും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലായിരുന്നു പൊട്ടറ്റോ ചിപ്‌സുകൾ അടക്കം പാക്ക് ചെയ്തിരുന്നത്. എന്നാൽ അജ്ഞാത ഫോൺസന്ദേശം വഴിയാണ് ഇതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചിപ്‌സിന്റെ കാലാവധി അവസാനിക്കുന്ന തിയതി ഇതിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. പിന്നാലെ 50ഓളം ഉദ്യോഗസ്ഥരുടേയും സ്‌നിഫർ നായ്‌ക്കളുടേയുമെല്ലാം സഹായത്തോടെയാണ് മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയത്. അതേസമയം ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടില്ല. പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments