കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയിലെ വിചാരണയാണ് തടഞ്ഞത്.
പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിചാരണ സ്‌റ്റേ ചെയ്ത ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം. ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്റെതാണ് ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
മണ്ണാർക്കാട് എസ് സി -എസ്ടി കോടതിയിൽ ജൂൺ എട്ടിനായിരുന്നു വിചാരണ നടപടികൾ തുടങ്ങിയത്. വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ പ്രധാനപ്പെട്ട രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. ഇതേ തുടർന്ന് കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മല്ലി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമായിരുന്നു വല്ലി കത്തിൽ ആവശ്യപ്പെട്ടത്. തുടർന്ന് ഈ കത്തിൽ തീരുമാനമാകുന്നത് വരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments