ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീർ മേഖലയിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ 2022 അവസാനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.
കശ്മീരിന്റെ സാമൂഹ്യഘടന തകർക്കാൻ ശ്രമിച്ച് ഇന്ത്യയിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈയിടെ പ്രദേശത്ത് ലക്ഷ്യം വെച്ചുള്ള കൊലാപതകങ്ങളുടെ പരമ്പരയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. തുടർന്ന് കേന്ദ്രഭരണ പ്രദേശത്ത് വസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ഭയപ്പെട്ട് ജീവിക്കാൻ തുടങ്ങി.
ജമ്മു കശ്മീരിലെ സാമൂഹിക ഘടന ഒരിക്കലും മതത്തിനും ജാതിക്കും അതീതമായിപ്രവർത്തിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ എപ്പോഴും ഇവിടെയുണ്ട്. കശ്മീരിൽ വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് അവർ വീണ്ടും ആരംഭിച്ചത്. ഇവിടെ വിദ്വേഷത്തിന്റെ വിത്ത് പാകിയതിൽ അയൽരാജ്യമായ പാകിസ്താന്റെ പങ്ക് വലുതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
1947-ലെ ആക്രമണം മുതൽ അടുത്തിടെ നടന്ന ആസൂത്രിത കൊലപാതകങ്ങൾ വരെ സംഭവിച്ചതിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ട്. ജമ്മു കശ്മീരിൽ വസിക്കുന്ന ഒരു സമുദായത്തെയും ബലപ്രയോഗത്തിലൂടെ പലായനം നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കശ്മീരിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു പ്രതിരോധ മന്ത്രി.
Comments