ബംഗളൂരു : രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് സംസ്ഥാന പോലീസിൽ പ്രവേശിക്കാൻ അവസരം നൽകുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. നാല് വർഷത്തെ പരിശീലനത്തിനും സേവനത്തിനും ശേഷം തിരികെ എത്തുന്നവരെ സംസ്ഥാന പോലീസ് വകുപ്പിൽ പ്രവേശിപ്പിക്കുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉറപ്പ് നൽകിക്കൊണ്ട് സർക്കാർ രംഗത്തെത്തിയത്.
അഗ്നിപഥ് പദ്ധതി ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എന്തിനാണ് ഈ പദ്ധതിക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നത് എന്ന് മനസിലാകുന്നില്ല. നല്ല രീതിയിലുള്ള ഒരു മാറ്റങ്ങളും ആഗ്രഹിക്കാത്ത ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാണ്. ഇവിടെ 30,000-40,000 രൂപ ശമ്പളത്തിൽ നാല് വർഷത്തേക്ക് സൈനിക പരിശീലനം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിനുശേഷം അവർക്ക് 12-13 ലക്ഷം രൂപയും നൽകും. അവരിൽ 25 ശതമാനം പേരെ സൈന്യത്തിൽ നിലനിർത്തുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.
അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അത് ഇനിയും നടപ്പിലാക്കാൻ ആരംഭിച്ചിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ നടക്കുന്ന ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖംമൂടി വെച്ച് വരുന്ന ആളുകൾ ട്രെയിൻ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments