പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലക്കാട് സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ബസ് വലത്തോട്ട് വെട്ടിച്ചു. റോഡിന്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. എന്നൽ ഡ്രൈവർ മനപൂർവം വലത്തോട്ട് വെട്ടിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാലക്കാട് ഡിവൈഎസ്പി എൻ സുകുമാരന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. അതേസമയം നീതി ലഭിക്കുമെന് ഇപ്പോൾ പ്രതീക്ഷയുണ്ടെന്ന് മരിച്ച ആദർശിന്റെ അച്ഛൻ മോഹനൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ടെന്നും മോഹനൻ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കുഴൽമന്ദത്തിന് അടുത്ത് വെള്ളപാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവർ മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറകെ വന്ന കാറിന്റെ ഡാഷ്‌ബോർഡിൽ പതിഞ്ഞതാണ് കെഎസ്ആർടിസി ഡ്രൈവറുടെ വീഴ്ച പുറംലോകത്ത് എത്തിച്ചത്.
Comments