പാറ്റ്‌ന: ബീഹാറിലെ ബിജെപി നേതാക്കളുടെ സുരക്ഷ നൽകി കേന്ദ്രസർക്കാർ. അഗ്നിപഥിന്റെ മറവിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും നേരേ വ്യാപക ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. 10 നേതാക്കൾക്കാണ് കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
ഉപമുഖ്യമന്ത്രി രേണു ദേവി, ബീഹാർ ബിജെപി അദ്ധ്യക്ഷൻ സജ്ഞയ് ജയ്‌സ്വാൾ, എംഎൽഎമാരായ ഹരിഭൂഷൺ താക്കൂർ, സജ്ഞയ് സരോഗി തുടങ്ങിയവർക്കാണ് സുരക്ഷ നൽകിയിരിക്കുന്നത്. വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം ഇവർക്കായി അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സിആർപിഎഫ് ജവാന്മാർക്ക് ആയിരിക്കും ഇനി മുതൽ ഇവർക്ക് സുരക്ഷാ ചുമതല.
ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആക്രമണത്തിന് സാദ്ധ്യതയുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇവർക്ക് സുരക്ഷ അനുവദിച്ചത്. വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കൂടുതൽ രാഷ്‌ട്രീയ നേതാക്കൾക്ക് കേന്ദ്രം സുരക്ഷ നൽകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് സജ്ഞയ് ജയ്‌സ്വാളിന്റെ വീട് കലാപകാരികൾ അടിച്ച് തകർത്തിരുന്നു. ഉപമുഖ്യമന്ത്രി രേണു വേദിയ്‌ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ബിജെപി എംഎൽഎ വിനയ് ബിഹാരിയുടെ വാഹനവും കലാപകാരികൾ അടിച്ച് തകർത്തിരുന്നു.
Comments