ലക്‌നൗ : വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി ചൈനീസ് ചാരൻ പിടിയിൽ. നോയിഡയിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാര നെറ്റ് വർക്കിന്റെ മുഖ്യകണ്ണിയാണ് പിടിയിലായത്. ഗർഭാര ഗ്രാമത്തിൽ ചൈനക്കാർക്ക് വേണ്ടി മാത്രമുള്ള ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന 20 ഓളം ചൈനക്കാർ ഇവിടെ എത്താറുണ്ടെന്നാണ് ലഭിച്ച വിവരം.
ചൈനീസ് സ്വദേശികളായ നിരവധി പേർ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗൗതം ബുദ്ധ നഗർ പോലീസാണ് അന്വേഷണം നടത്തിയത്. നോയിഡയിൽ ഇവർ ഒളിച്ച് താമസിക്കുന്നുണ്ടെന്നായിരുന്നു വിവരം. അന്വേഷണത്തിൽ ചൈനീസ് പൗരനായ ഷൂ ഫെയ് (36), നാഗാലാൻഡിലെ കൊഹിമ സ്വദേശി പെറ്റെക്രിനുവോ (22) എന്നിവരെ അറസ്റ്റ് ചെയ്തു. പോലീസ് പരിശോധനയെന്ന് വിവരം ലഭിച്ചതോടെ 20 ഓളം ചൈന സ്വദേശികൾ ഒളിവിൽ പോയതായാണ് വിവരം. ആറ് സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഫെയുടെ പാസ്‌പോർട്ട് കാലാവധി 2019 ൽ അവസാനിച്ചിരുന്നു. തുടർന്ന് ഇയാൾ കൊൽക്കത്തയിൽ നിന്നും വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് എടുക്കുകയായിരുന്നു. റെയ്ഡിൽ കറൻസി എണ്ണുന്ന മെഷീനും വ്യാജ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ നേപ്പാൾ വഴി വ്യാജ കറൻസി കടത്ത് നടത്തിയതായും അന്വേഷണ സംഘം സംശയിക്കുന്നു.
Comments