കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ സുഹൃത്തും ഇടനിലക്കാരിയുമായിരുന്ന അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസണിന് എതിരായ ബലാത്സംഗ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യം ചെയ്യൽ. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഇരയാണെന്ന് അറിഞ്ഞില്ലെന്നാണ് അനിത പുല്ലയിലിന്റെ വിശദീകരണം.
അതിനിടെ ലോകകേരളസഭ വേദിയിൽ അനിത പുല്ലയിൽ എത്തിയത് വീണ്ടും വിവാദമായി. പ്രതിനിധി പട്ടികയിൽ ഇല്ലത്ത അനിത എപ്രകാരമാണ് നിയമസഭ സമുച്ചയത്തിലെത്തിയതെന്ന് ഇതുവരെയും വ്യക്തമായില്ല. കഴിഞ്ഞ രണ്ട് തവണ നടന്ന ലോക കേരളസഭയിലും പ്രവാസി പ്രതിനിധിയായി അനിത പുല്ലയിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ മോൻസൺ വിവാദങ്ങൾക്കൊപ്പം അനിതയുടെ പേരും വാർത്തകളിൽ ഇടംപിടിച്ചതിനാൽ ഒഴിവാക്കി. ഈ സാഹചര്യത്തിലും ലോക കേരളസഭയിലുണ്ടായ അനിതയുടെ സാന്നിധ്യം ദുരൂഹത വർധിപ്പിക്കുകയാണ്.
Comments