മലപ്പുറം: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ സിപിഎം നേതാവും മുൻ അദ്ധ്യാപകനുമായ കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ ശശികുമാറിനെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് റിമാൻഡ് ചെയ്തത്. അതേസമയം ഇയാൾ പഠിപ്പിച്ച സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആരോപിക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെയാണ് പീഡനകേസിൽ ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിൽ അറസ്റ്റിലായ ഇയാൾക്ക് കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പൂർവ വിദ്യാർത്ഥിനി കൂടി ഇയാൾക്കെതിരെ പരാതി നൽകി. ഇതോടെ ഇയാൾക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുവരെ മൂന്ന് പരാതികളാണ് ശശികുമാറിനെതിരെ പോലീസിന് ലഭിച്ചത്.
അതേസമയം, ഇയാൾ പഠിപ്പിച്ച സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നുണ്ട്. മലപ്പുറം സെന്റ് ജെമ്മാസ് ഹൈസ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു കെ.വി. ശശികുമാർ. പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ സിപിഎം പ്രതിനിധിയായി മലപ്പുറം നഗരസഭയിലെ കൗൺസിലർ കൂടിയായിരുന്നു. 30 വർഷത്തോളം ഇയാൾ ഈ സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ നിരവധി വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ശശികുമാർ അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷമാണ് പീഡന വിവരം പുറത്ത് വരുന്നത്.
Comments