ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒരു മണിക്കൂറിനടുത്ത് ചർച്ച നടത്തി. അഗ്നിപഥിന്റെ പേരിൽ രാജ്യത്തുടനീളം നടക്കുന്ന വ്യാപക കലാപങ്ങളുടെ പിന്നാലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. അതിനെ പുറമെ രാംനാഥ് കോവിന്ദിന്റെ അഞ്ച് വർഷത്തെ കാലാവധി ജൂലൈ 24 ന് അവസാനിക്കുകയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയും ചെയ്യുന്ന അവസരത്തിൽ കൂടിക്കാഴ്ചയ്‌ക്ക് രാഷ്‌ട്രീയപ്രാധാന്യവും ഉണ്ടെന്നാണ് വിലയിരുത്തൽ.
കേന്ദ്രസർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക അക്രമമാണ് ഒരു സംഘം രാജ്യത്ത് അഴിച്ചുവിടുന്നത്. പൊതുമുതൽ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീവെയ്‌ക്കുകയും റെയിൽവെ സ്റ്റേഷനുകളും ട്രെയിനുകളും നശിപ്പിക്കുകയും ചെയ്തതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് അക്രമകാരികൾ രാജ്യത്തിന് വരുത്തി വെച്ചത്. രാജ്യത്തെ മനപ്പൂർവ്വം കലാപത്തിലേക്ക് തളളിവിടാൻ നടക്കുന്ന ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പുറമെ അന്തർദേശീയ പ്രശ്നങ്ങളും ചർച്ചയിൽ വിഷയമായി.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തുവെന്നാണ് സൂചന. ബിജെപി സർക്കാരിനെ എതിർക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ്. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെയും ജമ്മുകശ്മിർ നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷ പാർട്ടികൾ സമീപിച്ചെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് നിലവിൽ പ്രതിപക്ഷ പാർട്ടികളുടെ മുന്നിലുള്ളത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്തതിനാൽ പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നു.
Comments