ലക്‌നൗ: ദേശീയഗീതത്തോട് അനാദരവ് കാണിച്ച മുൻസിപ്പൽ കൗൺസിലർമാർക്കെതിരെ പ്രതിഷേധം ശക്തം. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിച്ചത്. മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ നാല് വനിതാ കൗൺസിലർമാർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ പരസ്പ്പരം സംസാരിച്ച് ദേശീയഗീതത്തോട് ആനാദരവ് കാണിക്കുകയായിരുന്നു.
കേന്ദ്രമൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സഞ്ജീവ് ബല്യാനും ഉത്തർപ്രദേശിലെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ നൈപുണ്യ വികസനമന്ത്രി കപിൽദേവും അടക്കം പങ്കെടുത്ത യോഗത്തിലാണ് ദേശീയഗീതത്തോട് അനാദരവ് കാണിച്ചത്.
നഗരവികസനത്തിനായി 196 കോടി രൂപയുടെ പ്രമേയം പാസാക്കുന്നത് ഉൾപ്പടെ നിരവധി ജനപ്രിയപദ്ധതികൾക്ക് തുടക്കം കുറിക്കാൻ ചേർന്ന യോഗത്തിലാണ് ദേശീയഗീതത്തോടുള്ള അനാദരവ്.
വനിതാ കൗൺസിലർമാരുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും എല്ലാവരും ബഹുമാനിക്കണമെന്നും ഒരു സ്ത്രീ ദേശീയ ഗാനത്തെ അപമാനിച്ചാൽ സമൂഹത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും ചോദിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് ഇവർക്കെതിരെ നടപടിയെടുക്കണമെന്നും വനിതാ അംഗങ്ങൾ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
Comments