കൊച്ചി: വിമാന യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുജിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും വിമാനത്തിൽ യാതൊരു അക്രമസംഭവത്തിലും പങ്കാളിയല്ലെന്നുമാണ് സുജിത്തിന്റെ വാദം.
വ്യക്തിപരമായ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയും ട്രെയിൻ മാർഗം തിരിച്ചെത്തുകയുമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായതിനാൽ രാഷ്ടീയ വിരോധം വെച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിലായിരുന്നു ഹർജിക്കാസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രിയോടൊപ്പം യാത്രചെയ്ത രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ബിരിയാണി ചെമ്പ് വിവാദത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു വിമാനത്തിലും പ്രതിഷേധ സ്വരം ഉയർന്നത്.
എന്നാൽ എൽഡിഎഫ് കൺവീനറായ ഇപി ജയരാജൻ എത്തി മുദ്രാവാക്യം വിളിച്ചവരെ തള്ളിതാഴെയിടുകയും കായികമായി കൈകാര്യം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉടൻ അറസ്റ്റിലാകുകയും മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
Comments