അമരാവതി : സർക്കാർ ജോലി ലഭിക്കാനായി യുവാവ് പരീക്ഷയെഴുതി കാത്തിരുന്നത് നീണ്ട 24 വർഷങ്ങൾ. സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ പരീക്ഷകളും പാസായിട്ടും ആന്ധ്ര സ്വദേശിയായ അല്ലക കേദാരേശ്വര റാവുവിന് ജോലി ലഭിച്ചില്ല. എന്നാൽ 24 വർഷങ്ങൾക്ക് ശേഷം 57 ാം വയസ്സിൽ റാവു തന്റെ സ്വപ്‌ന ജോലി നേടിയിരിക്കുകയാണ്. അദ്ധ്യാപക നിയമനത്തിനുള്ള പ്രവേശന പരീക്ഷ(ഡിഎസ്സി)-1998 ഫയൽ ക്ലിയർ ചെയ്തതോടെയാണ് ഇയാൾക്ക് ജോലി ലഭിച്ചത്.
1981 ൽ പെഡ്ഡ സിദ്ധി എസ്പി സ്‌കൂളിൽ നിന്നാണ് റാവു എസ്എസ്‌സി പൂർത്തിയാക്കിയത്. തുടർന്ന് 1992 ൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി. 1994 ലും 1996 ലും ഡിഎസ്‌സിക്ക് ഹാജരായെങ്കിലും നിർഭാഗ്യവശാൽ രണ്ട് തവണയും പരാജയപ്പെട്ടു. തുടർന്ന് 1998ൽ ഒരിക്കൽ കൂടി ഡിഎസ്സിക്ക് ഹാജരായി. ഇന്റർവ്യൂവും പാസായി. എന്നാൽ വിവിധ നിയമപ്രശ്‌നങ്ങൾ കാരണം അന്തിമ ഫലം ലഭിക്കാൻ വൈകുകയായിരുന്നുവെന്ന് റാവു പറഞ്ഞു. 57- ാം വയസ്സിൽ തനിക്ക് ജോലി ലഭിച്ചതിൽ അതിയായി സന്തോഷമുണ്ടെന്നാണ് റാവു പറയുന്നത്.
എന്നാൽ കടന്നുപോയ 24 വർഷത്തെ റാവുവിന്റെ ജീവിതം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. സർക്കാർ ജോലി കാത്തിരുന്ന റാവുവിന് ഗ്രാമത്തിൽ മറ്റൊരു ജോലിയും ലഭിച്ചില്ല. ഏറെ കാലം അമ്മയെ നോക്കി റാവു ജീവിച്ചു. അതിനിടെ വിവാഹം കഴിക്കാനോ കുടുംബ ജീവിതം നടത്താനോ റാവുവിന് സാധിച്ചില്ല. അമ്മയുടെ മരണം ഇയാളെ വിഷാദ രോഗിയാക്കി.
എട്ട് വർഷം മുമ്പ് റാവു പെഡ്ഡ സിദ്ധിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ആരും സ്വീകരിക്കാൻ തയ്യാറായില്ല. ശാരീരികമായി രൂപമാറ്റങ്ങൾ സംഭവിച്ചതോടെ ഇയാളെ ആളുകൾ യാചകനാണെന്ന് കരുതി ആട്ടിയോടിച്ചു. ആളുകൾ എറിഞ്ഞ് കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണ് ഇത്രയും നാൾ റാവു ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
സർക്കാർ അദ്ധ്യാപകനായി തനിക്ക് സെലക്ഷൻ കിട്ടിയെന്ന് നാട്ടുകാർ പറഞ്ഞാണ് ഇയാൾ അറിഞ്ഞത്. ഈ വിവരം കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന റാവുവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചെയ്ത കർമ്മങ്ങൾക്ക് പ്രായശ്ചിത്തമെന്നോണം പൊന്നാടയണിയിച്ചാണ് ഇയാളെ നാട്ടുകാർ സ്വീകരിച്ചത്.
Comments