ആലപ്പുഴ: വീണ്ടും ആരവം തീർക്കാൻ നെഹ്റു ട്രോഫി വള്ളം കളി. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി വള്ളം കളി അരങ്ങേറുന്നത്. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ 4 ന് നടത്തും. വെള്ളപ്പൊക്ക ദുരിതത്തെ തുടർന്നും കൊറോണ വ്യാപനത്തെ തുടർന്നും മൂന്ന് വർഷമായി വള്ളം കളി നടത്താൻ കഴിഞ്ഞിരുന്നില്ല. നീണ്ട നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് വീണ്ടും ആരവങ്ങൾക്ക് തുടക്കമാവുന്നത്.
സെപ്റ്റബർ പതിനൊന്നിരായിരുന്നു ആദ്യം നെഹ്‌റു ട്രോഫി ജലോത്സവം നടത്താനിരുന്നത്. എന്നാൽ സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നാണ് സെപ്റ്റംബർ 4 എന്ന തിയതി തീരുമാനിച്ചത്. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. വളളം കളിക്കായുള്ള ഒരുക്കങ്ങൾ ഇനി നടക്കും. മൂന്ന് വർഷമായി മുടങ്ങി കിടന്ന ഉത്സവം ഗംഭീരമാക്കാനാണ് കരക്കാരുടെയും വള്ളംകളി പ്രേമികളുടെയും തീരുമാനം. കരക്കാരും ബോട്ട് ക്ലബുകാരും വള്ളംകളിക്കുള്ള പരീശീലനം നടത്താനുള്ള ഒരുക്കത്തിലാണ്.
Comments