ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബാങ്കിന് നഷ്ടം വരുത്തിയ 49.17 ലക്ഷം രൂപ 18 ശതമാനം പലിശയോടെ ഉത്തരവാദികളിൽ നിന്നും ഈടാക്കാനാണ് നിർദേശം. പൂഴ്‌ത്തിവെച്ച റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള കായംകുളം കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ അടിമുടി വെട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്വർണപണയ വായ്പയുമായി ബന്ധപ്പെട്ടാണ് കൂടുതലും വെട്ടിപ്പ് നടന്നത്. തൽപ്പര കക്ഷികൾക്ക് സ്വർണപണയ വായ്പയുടെ പലിശയും പിഴ പലിശ ഇനത്തിലും അനധികൃതമായി ഇളവുകൾ ചെയ്തു നൽകി. കൂടാതെ വായ്പ എടുത്തവർ പോലും അറിയാതെ ബാങ്കിന്റെ ഭരണസമിതിയും ചില ഉദ്യോഗസ്ഥരുമായി ചേർന്ന് പണയ സ്വർണ്ണം വിറ്റു. ഇതിനായി കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ കൃത്രിമം കാട്ടി. ലേലത്തിൽ മിച്ചം വന്ന തുക പോലും ഇടപാടുകാർക്ക് നൽകുന്നതിൽ ഗുരുതര വീഴ്‌ച്ച ഉണ്ടായി.
സ്വർണപണയവുമായി ബന്ധപ്പെട്ട് തിരിമറികൾ നടക്കുന്നതായി ഇടപാടുകാർ നൽകിയ പരാതിയെ തുടർന്നാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. അനധികൃത ഇടപാടിലൂടെ ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപ 18 ശതമാനം പലിശയോടെ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. രണ്ട് മാസം മുമ്പ് നൽകിയ റിപ്പോർട്ട് അധികാരികൾ പൂഴ്‌ത്തിവെച്ചിരുന്നു. അതേസമയം ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കൈകഴുകാനാണ് സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ ശ്രമമെന്ന് ആക്ഷേപമുയരുന്നുണ്ട്.
Comments