ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ തള്ളി സിപിഎം. മുർമുവിനെ രാഷ്‌ട്രീയമായി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. അവർ ഗോത്ര വർഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. എന്നാല്ലാം ഇതിനെല്ലാം പിന്നിൽ രാഷ്‌ട്രീയമുണ്ട്. ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ഞങ്ങൾ അതിനെ എതിർക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
എൻഡിഎയ്‌ക്ക് പുറത്ത് നിന്നും ദ്രൗപതി മുർമുവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉൾപ്പെടെ ഉള്ളവർ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യശ്വന്ത് സിൻഹയ്‌ക്കാണ് സിപിഎം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ദ്രൗപതി മുർമുവിന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പരിരക്ഷയാണ് സെഡ് പ്ലസ്. ഇന്നലെ നടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാണ് ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ച ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
Comments