ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദിച്ചത് തന്റെ ചുറുചുറുക്കിന്റെയും ക്ഷമയുടെയും രഹസ്യമാണെന്ന് രാഹുൽ. നാഷണൽ ഹെറാൾഡ് കേസിൽ നിരന്തരം ചോദ്യം ചെയ്യലിന് വിധേയമായതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്യവേ ആയിരുന്നു രാഹുലിന്റെ പരിഹാസം. ഇഡിയുടെ ചോദ്യത്തിന് ആ രഹസ്യം പുറത്തുപറയാനാകില്ലെന്ന് ആയിരുന്നു തന്റെ മറുപടിയെന്നും രാഹുൽ പറഞ്ഞു.
ഒരു ദിവസം ഇത്രയും നേരം ചോദ്യം ചെയ്തിട്ടും രാഹുൽ എന്തുകൊണ്ട് തളരുന്നില്ലെന്നായിരുന്നു അവരുടെ സംശയം. താൻ വിപാസന ചെയ്യാറുണ്ടെന്നും അതുകൊണ്ട് എത്ര നേരം വേണമെങ്കിലും വെറുതെ ഇരിക്കാനാകുമെന്നും മറുപടി നൽകി. അപ്പോൾ അവർ വിപാസന എന്താണെന്നാണ് ചോദിച്ചത്. എന്നാൽ തനിക്ക് അത്രയും നേരം വെറുതെ ഇരിക്കാനുള്ള ശക്തി തന്നത് പുറത്ത് നിന്ന് തനിക്ക് വേണ്ടി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരാണ്. ഒരു നേതാവിന് ക്ഷീണം തോന്നാം എന്നാൽ ആയിരക്കണക്കിന് പ്രവർത്തകർക്ക് എങ്ങനെയാണ് ക്ഷീണം വരികയെന്ന് രാഹുൽ ചോദിച്ചു.
എങ്ങനെ ഇത്രമാത്രം ക്ഷമാശീലനാകാൻ സാധിച്ചുവെന്നും അവർ തന്നോട് ചോദിച്ചു. എന്നാൽ അത് പറയാൻ സാധിക്കില്ലെന്നും ആരോഗ്യത്തിന്റെ രഹസ്യം ഒരുതവണ പറഞ്ഞതാണെന്നും വ്യക്തമാക്കിയെന്ന് രാഹുൽ പറഞ്ഞു.
2004 മുതൽ ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സച്ചിൻ പൈലറ്റ് ഉൾപ്പെടെ എല്ലാ കോൺഗ്രസ് നേതാക്കളും ഇവിടെ ക്ഷമയോടെ ഇരിക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടി തങ്ങളെ ക്ഷമ പഠിപ്പിക്കുന്നു. ബിജെപിയിൽ നിങ്ങൾക്ക് ക്ഷമ ആവശ്യമില്ലെന്നും, നിങ്ങൾ സത്യം പറയുന്നത് നിർത്തിയാൽ മാത്രം മതിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി ഇഡി ഓഫീസിൽ ഒറ്റയ്ക്ക് ഇരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാവും. ഇല്ല, നിങ്ങളോരോരുത്തരും അവിടെ ഉണ്ടായിരുന്നു. ഇഡി ഓഫീസർമാർക്കും അത് മനസ്സിലായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത് ആദ്യമായിട്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലിനെക്കുറിച്ച് രാഹുൽ പരസ്യമായി പ്രതികരിക്കുന്നത്. അഞ്ച് ദിവസമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്. കൃത്യമായ ഉത്തരങ്ങൾ നൽകാത്തതിനാലാണ് ചോദ്യം ചെയ്യൽ ഇത്രയും നീണ്ടുപോയതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
Comments