ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടി സോണിയാ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. പൂർണ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അദ്ധ്യക്ഷ സാവകാശം തേടിയിരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണാനന്തര ആരോഗ്യപ്രശ്‌നങ്ങൾ പൂർണമായും വിട്ട് മാറാത്തതിനാൽ വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ സോണിയാ ഗാന്ധിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ ചോദ്യം ചെയ്യലിന് സാവകാശം ആവശ്യപ്പെട്ട് സോണിയ ഇഡിയ്‌ക്ക് കത്ത് നൽകി. പൂർണമായി സുഖം പ്രാപിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കത്തിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണയെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സോണിയയോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ അഞ്ച് ദിവസമാണ് ചോദ്യം ചെയ്തത്.
Comments