ശ്രീനഗർ : മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിലെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹൈവേ കൂടാതെ, ഉധംപൂർ ജില്ലയിലെ സംരോളിയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായതിനെ തുടർന്ന് റോഡിന്റെ ഒരു പ്രധാന ഭാഗം ഒലിച്ചുപോയി. റാംബനിലെ പീരയിൽ ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി.
കനത്ത മഴയിൽ സമതലപ്രദേശത്ത് നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഉരുൾപൊട്ടലലിൽ ജെസിബി യന്ത്രം പുഴയിലേക്ക് ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്ധംപൂർ ട്രാഫിക് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹിമത് സിംഗ് പറഞ്ഞു. മണ്ണിടിച്ചിലിൽ റോഡിന്റെ 80 മുതൽ 100 മീറ്റർ വരെ ഒലിച്ചുപോയതായി അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്കായി ശ്രീനഗറിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നുവരികയാണ്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Comments