ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി മാറും. രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഉയർത്തിക്കാട്ടിക്കൊണ്ട് ബ്രിക്‌സ് ബിസിനസ് ഫോറം ഉദ്ഘാടന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിന് കീഴിൽ 1.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള പരിവർത്തനമാണ് ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്.
കൊറോണ മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ, ”പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക” എന്ന മന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്. ഈ സമീപനത്തിന്റെ ഫലങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 7.5 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും.
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനുള്ള പ്രധാന കാരണം സാങ്കേതിക വളർച്ചയാണ്. ബഹിരാകാശം, ബ്ലൂ എക്കോണമി, ഹരിത ഹൈഡ്രജൻ, ക്ലീൻ എനർജി, ഡ്രോണുകൾ, ജിയോ സ്‌പേഷ്യൽ ഡാറ്റ തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ പുതിയ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, നവീകരണത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ സിസ്റ്റമാണ്് ഇന്ത്യയിലുള്ളത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ തന്നെ ഇത് പ്രതിഫലിക്കുന്നു.70,000-ത്തിലധികം സ്റ്റാർട്ടപ്പുകളിലായി 100-ലധികം യൂണികോണുകൾ ഉണ്ടെന്നും ഇത് പ്രതിദിനം വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ദേശീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ 1.5 ട്രില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്. 2025 ഓടെ ഇന്ത്യൻ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ മൂല്യം 1 ട്രില്യൺ ഡോളറിലെത്തുമെന്നും മോദി പറഞ്ഞു. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 4.4 ദശലക്ഷം പ്രൊഫഷണലുകളിൽ 36 ശതമാനം സ്ത്രീകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments