ലക്‌നൗ : പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അക്രമികൾക്ക് ഫണ്ട് നൽകുകയും, കലാപത്തിനായി അക്രമികളെ പ്രകോപിപ്പിക്കുകയും ചെയ്ത മുക്താർ ബാബയാണ് അറസ്റ്റിലായത്. കാൺപൂരിലെ പ്രമുഖ ബിരിയാണി കടയായ ബാബ ബിരിയാണി കടയുടെ ഉടമയാണ് ഇയാൾ.
കലാപകേസിലെ പ്രധാന പ്രതി ഹയത് സഫർ ഹാഷ്മിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുക്താർ ബാബയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കലാപത്തിന്റെ മുഖ്യ ആസൂത്രകനായ ഹയതിനെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ബാബ കലാപത്തിനായി ഫണ്ട് നൽകിയതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുക്താർ ബാബയ്‌ക്കെതിരെ നിരവധി ക്രിമിനൽ കേസുകളിൽ പങ്കുള്ളതായും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബാബയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കലാപത്തിനുള്ള ഫണ്ട് ഇയാൾക്ക് എവിടെ നിന്നും ലഭിച്ചുവെന്ന കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്.
Comments