ബംഗളൂരു: വാർത്താ വിനിമയ രംഗത്ത് ഇന്ത്യയുടെ രണ്ട് ഉപഗ്രഹങ്ങളുടേയും വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ഫ്രഞ്ച് ഗയാനയിൽ നിന്ന് നടന്ന വിക്ഷേപണത്തിൽ അരിയാനേ-5 വിക്ഷേപണ വാഹനമാണ് ഇന്ത്യയുടെ ഉപഗ്രങ്ങളെ നിശ്ചിത ഭ്രമണ പഥത്തിൽ എത്തിച്ചിരിക്കുന്നത്. ജിസാറ്റ്-24, മീസാറ്റ്-3ഡി എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുതിയ സംരംഭമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ആദ്യ ദൗത്യമാണ് ഫ്രഞ്ച് ഗയാനയിൽ നടന്നത്. ജിസാറ്റ്-24 ടാറ്റാ പ്ലേയുടെ ഡിടിഎച്ച് സംവിധാനങ്ങൾക്കായും മീസാറ്റ് മലേഷ്യയിലെ ഒരു കമ്പനിയുടെ ഇന്റർനെറ്റ് സേവനങ്ങൾക്കായുമാണ് ബഹിരാകാശത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെ 2.30നും 4.13നുമിടയിലുള്ള സമയമാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾക്കായി നിശ്ചയിച്ചിരുന്നത്. കൃത്യം 3.20നാണ് വിക്ഷേപണം നടന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം നിശ്ചയിച്ച സമയത്തേക്കാൾ 15 മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യയിൽ നിന്നും സി-17 വ്യോമസേനാ വിമാനത്തിലാണ് ഉപഗ്രഹങ്ങളും ശാസ്ത്രജ്ഞരും ഫ്രഞ്ച് ഗയാനയിൽ എത്തിയത്. വിവിധ രാജ്യങ്ങൾക്കായി ഇന്ത്യയുടെ ബഹിരാകാശ വാണിജ്യ സംരംഭമായ എൻഎസ്ഐഎൽ ഇനിയും ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ ഒപ്പിട്ടുകഴിഞ്ഞു.
Comments